The Biscuit.

 ചുറ്റും ആരൊക്കെയോ എന്നെ നോക്കുന്നുണ്ടായിരുന്നു, ചിലർ എന്നെ നോക്കി ചിരിച്ചു, ചിലർ കുറ്റം പറഞ്ഞു കളിയാക്കി പക്ഷെ എന്റെ ബുദ്ധിയോട് ഞാൻ അപ്പോഴും പറയുന്നുണ്ടായിരുന്നു അതെല്ലാം വെറുമൊരു മിഥ്യമാത്രമാണെന്ന്, ഒരു പക്ഷെ അത് സത്യവുമാവാം.

മുഖം മറച്ചുകൊണ്ടായിരുന്നു എന്റെ നടപ്പ്, കാലുകൾക്ക് പണ്ടത്തെ പോലെ ഓടി നടക്കാൻ ഉള്ള ശേഷി ഉണ്ട് പക്ഷെ അങ്ങനെ ചെയ്താൽ ഒരു പക്ഷെ ഒരു കാരണം കൂടെയായി എന്നെ കുറ്റപ്പെടുത്താൻ. എന്തെന്നല്ലേ...(മനസ്സിൽ നാലു വരി കവിതയിൽ ഒതുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു എപ്പോഴും.)

"ഈ എന്നെ ഇഷ്ടമെന്ന് പറഞ്ഞുനടന്നവനെ ഇഷ്ടപെട്ടുതുടങ്ങിയപ്പോൾ ഇഷ്ടപെടാത്തവരൊക്കെ യവനെ എടുത്ത് ഒന്ന് പെരുമാറി ആറടി മണ്ണിൽ ഒതുക്കി ".

ഇഷ്ടം അതൊരു മിഥ്യ പോലെയാണ് അത് ഇങ്ങനെ മനസിനെ മാറ്റികൊണ്ടയിരിക്കും.

ഓരോന്ന് ആലോചിച്ചു കൊണ്ട് കടൽ തീരം എത്തിയത് അറിഞ്ഞില്ല. മെല്ലെ നടന്നുകൊണ്ട് നനഞ്ഞ മണ്ണിൽ വെറുത ഇരുന്നു മനസ് എവിടെയൊക്കെയോ തിരിച്ചു കിട്ടിയപോലെ എനിക്ക് തോന്നി. കുറെ നേരം ഇരുന്നു..കടൽ കാറ്റ് ആഞ്ഞു വീശി തുടങ്ങിയപ്പോൾ കെട്ടി വച്ച മുടിയെല്ലാം മെല്ലെ ആടി ഉലഞ്ഞു എന്റെ കണ്ണുകളിലെക്ക് വിഴുന്നുണ്ട്.

എന്റെ കണ്ണുകൾ എന്തിനോ വേണ്ടി പരതുന്ന പോലെ ഓരോ ഭാഗത്തേക്ക്‌ ചലിച്ചു. കുറച്ചു അകലെ ഒരു പയ്യൻ ഇരുന്ന് മാനത്തെ നോക്കി കൊണ്ട് ചുമ്മാ ചിരിക്കുന്നു, പിന്നെ വീണ്ടും താഴേക്കു നോക്കുന്നു ആരൊക്കെയോ എണ്ണം എടുക്കുന്നു.. വീണ്ടും മേലോട്ട് നോക്കുന്നു.

ഇത് എന്താപ്പാ എന്ന് മനസിൽ വിചാരിച്ചു കൊണ്ട് എന്റെ കാലുകൾ തനിയെ അവന്റെ അടുക്കിലെക് നീങ്ങി.

ഡോ.. ചെക്കാ നീ എന്തിനാ പെണ്ണുങ്ങളുടെ എണ്ണം എടുക്കുന്നെ..? അവൻ ഒന്നും മിണ്ടിയില്ല. വീണ്ടും പല വട്ടം ചോദിച്ചു... പക്ഷെ ഒരു വട്ടം പോലും എന്നെ നോക്കിയതുമില്ല, ഒന്നും മിണ്ടിയതുമില്ല.

പ്രാന്തൻ! ങ്ങും! ഞാൻ പോണ്, ദേഷ്യത്തിനെ മനസിൽ വച്ച് കൊണ്ട് തിരിഞ്ഞു നടന്നു പക്ഷെ ഞാൻ ഒട്ടും വിചാരിച്ചില്ല പെട്ടന്നു അവൻ മുന്നോട്ട് ചാടിയിട്ട് ചോദിച്ചു.

അതേയ്.. ഞാൻ പയ്യൻ ഒന്നും അല്ല കേട്ടോ?.

ഒന്ന് പോടാ ചെക്കാ.. നിന്റെ അഹങ്കാരം നിന്നെ ശരിയാക്കിക്കോളും. ഹും.

അതെ അതെ... പോവല്ലേ നിങ്ങൾ എന്തൊക്കെയാ പറയണേ. ശരി ശരി! നിങ്ങള് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം തരാം.

ചോയിച്ചോള്ളൂ!..

സത്യം ആയിട്ടും?

പോടേയ്... നീ ആളു കൊള്ളാലോ ഞാൻ പോണ് നീ ഒന്നും പറയണ്ട.

അതേയ്.. പോയിട്ട് കാര്യമൊന്നുമില്ല അങ്ങോട്ട് വഴി ഒന്നുമില്ല.

ങേ! ന്തോന്നു.. അവൻ പറഞ്ഞ ശേഷമാണ് എനിക്ക് സ്ഥലകാല ബോധം വന്നത്. ശരിയാണ് ഞാൻ വേറെ എവിടെയോ ആണ്.

അഞ്ചു മിനിറ്റ് മുന്നേ കണ്ട കടൽ അവിടെ ഉണ്ട് പക്ഷെ... എന്റെ കണ്ണുകളിൽ ഉടക്കി പോയ മനുഷ്യരെ ഒന്നും കാണുന്നില്ല. അവിടെ ഞാനും.. ദേ ആ പയ്യനും.

കണ്ണുകൾ നിറഞ്ഞു...ആരെയാ വിളിക്കണ്ടേ എന്ന് പോലും അറിയില്ല.. അല്ല അതിന് എനിക്ക് ആരാ ഉള്ളെ? ഇവൻ എന്നെ കടത്തികൊണ്ട് വന്നതായിരിക്കും ഇവനെ ഞാൻ ഇന്ന്.. ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞു ഉടനെ..

ദേ അവനെയും കാണാൻ ഇല്ല.. ഈശ്വര ഈ കുരിപ്പ് എവിടെ പോയി.

കുറെ അലഞ്ഞു തിരിഞ്ഞു... കടലിന്റെ അലകൾ എന്റെ ഉള്ളിലേക്കു അടിച്ചു കേറുന്ന പോലെ തോന്നി, എങ്ങോട്ട് ആണ് പോവേണ്ടത് എന്ന് പോലും അറിയാതെ മിഴിച്ചു നിന്നു..  ആകാശത്തിലേക് നോക്കിയപ്പോ നേരം ഇരുട്ടി തുടങ്ങിയിരുന്നു വീണ്ടും വാച്ചിലേക് കണ്ണ് അടിച്ചപ്പോൾ സമയം പന്ത്രണ്ടു മണിയിൽ തന്നെ നിൽക്കുന്നു.

എന്തുവാ ഇതൊക്കെ ദൈവമേ..എന്ന് മനസിൽ വിചാരിച്ചപ്പോ തന്നെ പിന്നിൽ നിന്ന് ഒരു വിളി...

ഹോയ്!..  എന്നെ അല്ലെ തേടിയത്?

അല്ല എന്ന് പറയാൻ തോന്നി പക്ഷെ പറഞ്ഞ അവൻ വീണ്ടും പോയാലോ. ന്റെ അനിയന്റെ പ്രായം ഉള്ളു കുരിപ്പ് ന്നിട്ട് കാണിക്കണ കണ്ട.

അതെ. എന്ന് പതിയെ മൂളി. ആഹാ അങ്ങനെ എന്റെ വഴിയിലോട്ട് വായോ..അതെ പിന്നെ ഒരു കാര്യം.

ഇവിടെ എന്താ നടക്കുന്നെ എന്നൊക്കെ പറയുന്നതിന് മുന്നേ എന്നെ കുറിച്ച് പറയാം കാരണം ഇനി ഞാൻ ആരാന്നു അറിയാത്തതുകൊണ്ട് സങ്കടപെടണ്ട.

എനിക്ക് പേരില്ല അത് എന്തുകൊണ്ട് ആണ് എന്ന് ചോദിക്കരുത്.. ഞാൻ എന്റെ അമ്മയോട് ചോദിച്ചപ്പോ അമ്മയ്ക്കും പേരില്ല എന്ന് ആണ് പറഞ്ഞെ.

ങേ!.

ആഹാ.. എന്റെ ലോകത്തിൽ ആർക്കും പേരില്ല അവിടെയൊക്കെ വേറെ ഒരു രീതി ആണ് അതൊക്ക പിന്നെ പറയാം.

എന്നെ കാണുമ്പോൾ ചെറുതായിട്ട് ഒക്കെ തോന്നും പക്ഷെ ഞാൻ ചെറുതല്ല എനിക്ക്.. എന്റെ കണക്കുകൂട്ടൽ ശരി ആണെങ്കിൽ പത്തു, എഴുപതു വയസൊക്കെ കാണുവാരിക്കും.

എന്തിനാ വന്നേ ചോദിച്ച.. അത് ഒരു കഥയാണ് ചില ഓർമകളും, ചിന്തകളും കാണിച്ചു കൊടുത്തു മനുഷ്യരെ തിരികെ ജീവിതത്തിൽ കൊണ്ട് വരുക എന്നത് ആണ് ന്റെ ജോലി.

പേടിക്കണ്ട മോട്ടിവേഷണൽ സ്പീക്കർ ഒന്നും അല്ല... ഏറെ കുറെ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ മനുഷ്യരെ പോലെ ഇരിക്കുന്ന ഒരു അന്യഗ്രഹ ജീവി.

എനിക്ക് പ്രേതേകിച്ചു കഴിവൊന്നും ഇല്ലാരുന്നു പിന്നെ അവിടെ ഉള്ളോർ എന്നെ പിടിച്ചു എന്നെ ഈ പണിയിലേക് ഇട്ടു. പിന്നെ ഇത് ഒരു ശീലം ആയി അങ്ങനെ നടക്കുന്നു.. ഈ ആഴ്ച എനിക്ക് കിട്ടിയത് നിന്നെ ആയിരുന്നു അതുകൊണ്ട് നിന്നെ തേടി വന്നു അത്രേ തന്നെ.

ഞാൻ അവനെ മിഴിച്ചു നോക്കി!.

പേടിക്കണ്ട കൊല്ലാൻ ഒന്നും അല്ല വന്നത്. ചില കാര്യങ്ങൾ കാണിച്ചുതരാൻ വേണ്ടി മാത്രം ആണ്, അത് കഴിഞ്ഞ ഞാൻ പോവും.

അവരൊക്കെ എവിടെ? ആര്?

അല്ല മനുഷ്യരെ..? അതൊ.. അവര് അപ്പുറത്തു ഉണ്ട്. നമ്മടെ മുകളിൽ ഉള്ള ഡെവലപ്പർസ് നമ്മളെ ഹൈഡ് ചെയ്തു വച്ചിരിക്കുന്നതാ. നമ്മളെ കാണാൻ പറ്റൂല നമുക്ക് അവരെ കാണാൻ പറ്റും.

ഇയ്യ് പോയെടാ.. നിന്നെ കണ്ടപ്പോഴേ വിചാരിച്ച ഉടായിപ്പ് ആണ് എന്ന്. അവനും അവന്റെ ഒരു അന്യഗ്രഹവും.

നിനക്ക് വിശ്വാസം ആയില്ലലെ ശരി എന്റെ കൂടെ വാ..

അവൻ എന്നെയും കൂടെ കൂടി നടന്നു അടഞ്ഞ വഴികൾ ഒക്കെ മെല്ലെ മെല്ലെ തുറന്നു വരുന്നത് കണ്ടു. എന്റെ കണ്ണുകൾക്ക് എന്തേലും പറ്റിയതാണോ ഈശ്വരാ...

കൈയില്ലേ വാച്ചിൽ ഇപ്പോഴും സമയം പന്ത്രണ്ടു തന്നെ ആണ്.. ഒരു മാറ്റവുമില്ല.

അവൻ എന്നെ പതിയെ ഒരു ചരിഞ്ഞ ഇട വഴികൾ ഉള്ള ഒരു റോഡിലേക്ക് കൊണ്ട് പോയി.

"ദേ ഇവിടെയാണ് നീ നിന്റെ സ്വർഗത്തെ കാണാൻ പോവുന്നത്."

"ഓർമയിൽ എവിടെയോ മാഞ്ഞുപോയ ഓർമകളെല്ലാം നിനക്കായി കാതോർത്തുകൊണ്ട് ഒരു വിളിക്കായി നിന്റെ ഒരു കൈ മുഴം അകലെ കാത്തുനിൽക്കുന്നു ".

നടന്നോളു.. ഓരോ ഇടവഴി കേറുമ്പോഴും നിനക്ക് നിന്നെ കാണും. ദേ ഞാൻ ഇവിടെ തന്നെ ഉണ്ടാവും, തിരികെ നീ ഇവിടെ എത്തി ചേരും.. പക്ഷെ തിരിച്ചു വരവ് നിന്റെ ഒരു പുതിയ ജീവിതത്തിലേക്കു ആവും..

....

ഞാൻ ഒന്നും മിണ്ടാതെ പതിയെ ആദ്യത്തെ ഇടവഴി കേറി.. നടന്നു.

അകലെ ഒരു വെളിച്ചം എനിക്ക് കാണുന്നുണ്ടായിരുന്നു കൂടെ കൂടെ ശബ്ദവും. റോഡിന്റെ നടുവിൽ നീണ്ടൊരു പാത പോലെ അങ്ങനെ വിടർന്നു കിടക്കുന്നു റോഡിന്റെ ഇരുവശത്തും വെളിച്ചം മെല്ലെ മെല്ലെ ഉയർന്നും താഴ്ന്നും കൊണ്ടിരിക്കുന്നുണ്ട്.

ഏതോ ഒരു കുട്ടിയെ വെള്ള തുണിയിൽ പിടിച്ചുകൊണ്ടു ഒരു നേഴ്സ് മെല്ലെ വന്നു. എല്ലാവരുടേം മുഖത്തിൽ നിരാശയിരുന്നുവെന്ന് ഞാൻ നേരത്തെ ഊഹിച്ചു.

"അതിപ്പോ പറയണ്ടാലോ പെൺ ആണേൽ എല്ലാർക്കും മനസിൽ ഒരു ആധി ആണ് "

എല്ലാരും അവിടെ നിൽപ്പുണ്ട്, അമ്മടെ മുഖത്തിൽ മാത്രം എന്റെ ജനനം പ്രകാശിക്കുന്നുണ്ട് എന്ന് തോന്നി. പിന്നെ എന്റെ വളർച്ച ആയിരുന്നു. ഓരോ ദിവസവും ഞാൻ മറന്ന ദിനങ്ങളും, എന്റെ കഴിവുകളും.. ഞാൻ വീണ്ടും ഓർക്കുവാൻ വിട്ടുപോയ ചിലയേറെ ഓർമകളും അങ്ങനെ എന്റെ മുന്നിൽ കടന്നു പോയി.

എന്റെ കാലുകൾക് പഴയ ശക്തി തിരിച്ചു വന്ന പോലെ തോന്നിയിരുന്നു. ഞാൻ മെല്ലെ നടക്കുവാൻ കൊതിച്ചു വീണ്ടും ഒരു വട്ടം കൂടെ അമ്മയുടെ ആ പഴയ മുഖം നോക്കുവാൻ ഞാൻ ആഗ്രഹിച്ചു.

എന്നെ കടന്നു പോയ പ്രകാശം മെല്ലെ മെല്ലെ എന്നെ വിട്ടു പതിയെ മായുവാൻ തുടങ്ങി...

ദേ.. അകലെ അവിടെ എന്തോ.. പെട്ടന്നു ആണ് എന്റെ കണ്ണിൽ അത് പെട്ടത് ഞാൻ വേഗം നടന്നു... ആരോ ഉപേക്ഷിച്ചു പോയ കുറെ കണ്ണാടികൾ അതിൽ ആരൊക്കെയോ പ്രതിഫലികുന്നുണ്ടായിരുന്നു. ഞാൻ ഇത് വരെ കാണാത്ത കുറെ മനുഷ്യരുടെ മുഖങ്ങൾ, അതിൽ എന്റെ മുഖം നോക്കുവാൻ കണ്ണാടികൾക്ക് ഇടയിലേക് തിരഞ്ഞു ഇറങ്ങി.. പതിയെ എല്ലാം കണ്ണാടികളും മാഞ്ഞു തുടങ്ങി... പതിയെ പതിയെ എന്റെ ജനനം മുതൽ ഉള്ള ഓരോ മുഖവും അതിലേക് തെളിഞ്ഞു വന്നു, ചുറ്റും ഒരായിരം മുഖങ്ങൾ അതിനു നടുവിൽ ഞാൻ മാത്രം.

അലറി വിളിച്ചുകൊണ്ടു ഞാൻ ഓടി.. ഞാൻ ആഗ്രഹിക്കാത്ത കുറെ മുഖങ്ങളും എന്നെ തേടി അതിൽ എത്തിയിരുന്നു. ഓരോ കാരണം പറഞ്ഞു കൊണ്ട് പെണ്ണായി പോയതിൽ അവകാശവും പറഞ്ഞു കൊണ്ട് എന്റെ ശരീരത്തിൽ ഇഴഞ്ഞു ചുറ്റിയ അവന്റെ മുഖവും അതിൽ തെളിഞ്ഞിരുന്നു.

എത്രെ നേരം ഓടിയെന്ന് അറിഞ്ഞില്ല എന്റെ കാലുകൾ വഴുതി എവിടെയോ വീണു. വീണ്ടും ഓർമയിൽ നിന്നൊരു ഒളിച്ചോട്ടം പോലെ ഓർക്കുവാൻ പറ്റാത്തോളം കാർന്നു തന്നിട്ടുണ്ട് എന്നെ.

കണ്ണുകൾ ചായുന്ന പോലെ തോന്നി... പെട്ടന്നു എന്തോ ശബ്‌ദം കേട്ടപ്പോൾ വീണ്ടും  ഞെട്ടി ഉണർന്നു.

അപ്പോഴേക്കും ക്ഷീണിച്ചോ? തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടും ദേ അവൻ, മനസിലൊരു ആശ്വാസം തോന്നി.

നീ എന്തിനാ വന്നേ? അവിടെ നിൽക്കാം എന്ന് അല്ലെ പറഞ്ഞെ?

ഓ പിന്നെ ഞാൻ എന്ത് കാവൽകരനോ?

അത് പിന്നെ നീ... ഓ അങ്ങനെ ഒന്നുമില്ല ഞാൻ വരും പോവും.. അത് ന്റെ ഇഷ്ടം കേട്ടോ?.

ആം. അതെ ഒരു സംശയം? ചോയ്ക്ക് കേൾക്കട്ടെ!.

ഇതൊക്കെ സത്യം ആണോ? ഏത്?

അല്ല ഇവിടെ കണ്ടതൊക്കെ?

ഇനിം നിനക്ക് വിശ്വാസം വന്നില്ലേ? അല്ല ചോദിച്ചു എന്നെ ഉള്ളു.. സിനിമയിലും ഇങ്ങനെയൊക്കെ കാണാമല്ലോ അതോണ്ട് ചോദിച്ചതാ.

ഓ പിന്നെഹ് നിന്നെ എന്താ സിനിമ കാണിക്കാൻ കൊണ്ട് വന്നത് ആണോ?

അല്ലപ്പാ ചോയിച്ചതാ!. അല്ല നീ എന്തിനാ എന്നെ സെലക്ട്‌ ചെയ്തേ? അതിനു മുന്നേ നീ അന്യഗൃഹ ജീവി അല്ലെ പിന്നെ എങ്ങനെ നിനക്ക് നമ്മടെ ഭാഷ അറിയണേ?

ന്തേ? അറിഞ്ഞുടെ.. എനിക്ക് എല്ലാം അറിയാം ഇലേൽ അവര് പുറത്താക്കും.

ആര്? അവര്. അങ്ങനെ പറഞ്ഞ മനസിലായില്ല?

മുകളിൽ എന്നെ നോക്കുന്ന കുറെ പേരുണ്ട് അവര് തന്നെ. അവർക്ക് പേരില്ലേ?

ഇല്ല!.

ശരി.. അല്ല അതെന്തിനാ എല്ലാരേം കേരളത്തിലേക്ക് തന്നെ അയക്കുന്നെ? എന്നെ പോലെ എത്രെ പേർ ഉണ്ടാവും ഈ ലോകത്തിൽ?

അതും ശരിയാണല്ലോ.. ഞാൻ അതൊന്നും അലോചിച്ചിട്ടില്ല. എന്നോട് ചെയ്യാൻ പറഞ്ഞത് ചെയ്യുന്നു, പോവുന്നു.

ശരി ശരി! ഞാൻ ഒന്നും ചോദിക്കുന്നില്ലേ.

ക്ഷീണിച്ചില്ലേ? ദാ വെള്ളം കുടിക്ക്.

ആഹ്ഹ.. വെള്ളം ഒക്കെ തരുവോ? പിന്നെ വെള്ളം മാത്രമല്ല ദേ ബിസ്ക്കറ്റ് ഉം ഉണ്ട് കഴിച്ചോ.

ഇയ്യ് എന്താ എന്നെ ട്രിപ്പ്‌ നു കൊണ്ട് വന്നത് ആണോ?

ഒരാളെ വിളിച്ചു കൊണ്ട് പോയി തിരിച്ചു കൊണ്ട് വിടുന്നത് വരെ എന്റെ ചുമതല ആണ് പിന്നെ അവർക്ക് എന്തേലും പറ്റിയാൽ എനിക്ക് ആണ് പണി. പിന്നെ ഒരു കാര്യം ഇതൊക്കെ ഫ്രീ സർവീസ് പറഞ്ഞിട്ട് ഫ്രണ്ട്സിനോട് ഒന്നും പറയല്ലേ.

എനിക്ക് എല്ലാർക്കും ഒന്നും ചെയ്‌തുകൊടുക്കാൻ പറ്റില്ല കേട്ടോ. കുറെ കാലത്തിനു ശേഷം ഞാനൊന്ന് ചിരിച്ച പോലെ തോന്നി. എന്റെ കവിളുകൾ മെല്ലെ കുഴിഞ്ഞു.. ഉറക്കെ അർത്തു ചിരിച്ചു.

നിന്നെ കൊണ്ട് ഞാൻ..

ഇതിപ്പോ ഞാൻ എന്ത് ചെയ്ത് ഇങ്ങനെ ചിരിക്കാൻ. ഏയ്യ് ഒന്നുല്ല.. ചിരി മെല്ലെ നിർത്തികൊണ്ട് പറഞ്ഞു.

വാ.. കുറച്ച് ദൂരം ഉണ്ട് അടുത്ത ഇടവഴിയിലേക്ക്.

നീയും വാ എന്റെ ലൈഫിൽ എന്താ ഉണ്ടായേ എന്ന് നിനക്ക് അറിയണ്ടേ?

വേണ്ട. നമ്മുടെ റൂൾസ്‌ പ്രകാരം അത് തെറ്റ് ആണ്. നിങ്ങൾ പൊയ്ക്കോള്ളു. ഇടവഴിയുടെ അവസാനം ഞാൻ ഉണ്ടാവും.

ഞാൻ പതിയെ നടന്നുകൊണ്ട് രണ്ടാമത്തെ ഇടവഴിയും കേറി. ചുറ്റും ഇരുട്ട്, മെല്ലെ ശബ്‌ദം എന്നെ തേടി എത്തിയിരുന്നു.

അമ്മ അവിടന്ന് മോളെ മോളെ.. എന്ന് വിളിക്കുന്നുണ്ട് പക്ഷെ താഴേക്കു ഗോവണി ഇറങ്ങുന്ന സൗണ്ട് കേൾക്കുന്നുണ്ട്, മനസിൽ ആ ദിവസം മെല്ലെ പാഞ്ഞു വന്നു . നിറഞ്ഞ പുഞ്ചിരിയുമായി എന്റെ പിന്നാലെ ഓടി വന്ന അമ്മയെ അടുത്ത കുറച്ച് നിമിഷത്തിനുള്ളിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.

എന്റെ ചുറ്റും ഓടികൊണ്ടിരിക്കുന്ന ചിത്രങ്ങൾ പോലെ എനിക്കും അറിയാമായിരുന്നു. വെറും നാലു സ്റ്റെപ്കൾ ഉള്ള ഗോവണിയിൽ കാല് തെറ്റി അമ്മ മരിക്കില്ലെന്ന് അതും ഇന്ന് സത്യമായി.

"മരണതിനോട് പറഞ്ഞിട്ട് കാര്യമെന്ത്യിവിടെ  കൊല്ലുന്നോർക് കൊല്ലാം, ചാവുന്നോർക്ക് ചാവം അപ്പോഴും മരണത്തിനു മാത്രം കുറ്റം ബാക്കി ".

അമ്മടെ നഷ്ടം എന്നെ വല്ലാണ്ട് ഉലച്ചു. ഒരുപാട് നഷ്ടങ്ങളിൽ വീണ്ടും അർത്തു ഉലച്ചു പെയ്ത കുറെ പ്രശ്നങ്ങളും. ഞാൻ അപ്പോഴും ഓർക്കുമായിരുന്നു ഞാൻ പെണ്ണായി ജനിച്ചത് കൊണ്ട് ആണോ ഇവർ ഇങ്ങനെ.

വെറുത്തു പോയ ഒരു കാര്യത്തെ കുറിച്ച് വീണ്ടും സംസാരിക്കാൻ എനിക്ക് ഇഷ്ടമല്ല. ഏറെ കൂടിപ്പോയ.. എന്റെ അമ്മടേം, അച്ഛന്റേം സ്വത്ത്‌ തട്ടി എടുക്കാൻ അല്ലെങ്കിൽ വേറെ എന്തേലും.. ഇതൊക്കെ തന്നെ ആവും എല്ലാത്തിനും പിന്നിൽ എനിക്ക് നേരത്തെ തന്നെ അറിയാം. ഒരുപാട് മുഖങ്ങൾ വന്ന് പോയി ഇടയിൽ.. അറിയാതെ എവിടെയോ മറന്നു വച്ച മുഖങ്ങൾ.

ഇടവഴിയുടെ അവസാനം എത്തിയപ്പോൾ അറിയാതെ എന്റെ ഉള്ളിൽ ഒരുപാട് ആശ്വാസം തോന്നി എന്തൊക്കെയോ എന്നിൽ പുതിയതായി വന്നപോലെ ഉള്ളിൽ ഒരു ധൈര്യം നിറഞ്ഞത് പോലെ തോന്നി. ചിലപ്പോ അവനെ കണ്ടത് കൊണ്ട് ആണോ.. അതോ ഇതെല്ലാം അറിഞ്ഞത് കൊണ്ട് ആണോ?.

എന്റെ ഉള്ളിലെ ചിലതൊക്കെ കേൾക്കാനും ആരൊക്കെയോ ഉണ്ട് എന്ന് തോന്നൽ എന്നിൽ വളർന്നിരിക്കുന്നു...പതിയെ രണ്ടാമത്തെ ഇടവഴിയും കടന്ന് ഞാൻ നടന്നു.

അവൻ അവിടെ നിൽപ്പുണ്ട്. എങ്ങനെ ഉണ്ടാർന്നു.

ഓഹ്.. ഒന്നുല്ല ടാ ഉവ്വേ ഇതൊക്കെ എനിക്ക് നേരത്തെ തന്നെ അറിയാം പക്ഷെ എനിക്ക് ആരൊക്കെയോ കൂടെ ഉണ്ട് എന്ന തോന്നൽ വന്നു. എന്തും ചെയ്യാൻ ഉള്ള ഒരു ധൈര്യം വന്ന പോലെ.

പക്ഷെ... അവൻ ഉണ്ടാരുന്നുവെങ്കിൽ.

ശരി ശരി.. വാ ഇങ്ങനെ നിന്ന മതിയോ അടുത്തിലേക് പോവണ്ടേ.? ഇനി ഒന്നുമില്ല വേണ്ട പോവണ്ട.. ഇനി കണ്ടതൊക്കെ വീണ്ടും കണ്ടാൽ എന്റെ ജീവിതം വീണ്ടും തളർന്നു പോവും.

പറ്റില്ല പോയെ പറ്റു... പോകണം ഇത് അവസാനത്തെ ഇടവഴി ആണ്.. പോകണം ഞാൻ ഉണ്ടാവും അന്ത്യത്തിൽ.

എടാ പോവല്ലേ.. കൂടെ വാ നമുക്ക് ഒരുമിച്ച് പോവാം. ഇല്ല നിങ്ങൾ പൊയ്ക്കോളൂ ഞാൻ അവിടെ ഉണ്ടാവും എന്ന് പറഞ്ഞു അവൻ മാഞ്ഞു.. കളഞ്ഞു.

മൂന്നാമത്തെ ഇട വഴി കടന്നു കൊണ്ട് ഞാൻ നടന്നു... മെല്ലെ. പതിയെ പതിയെ കോളേജ് വരാന്തയിൽ നീണ്ടു നിവർന്നു നിൽക്കുന്ന ആൽമരത്തിലേക്ക് നോക്കി നിൽക്കുന്ന എന്നെ നോക്കി ദേ അവൻ അവിടെ നോക്കി നിൽപ്പുണ്ട്.

അവൻ എന്തിനാ എന്നെ നോക്കി നിൽക്കണേ എന്ന് ചോദിച്ചപ്പോ.. ഒരുപാട് ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു നിന്നെ അത്രയ്ക്ക് ഇഷ്ടമാണ്. നിന്റെ ചന്തം കണ്ടിട്ട് ഒന്നുമല്ല നിന്നെ ഞാൻ ഒരുപാട് നാളായി മനസിലാകുന്നു, കണ്ടപ്പോ തന്നെ ഇഷ്ടം ആയെങ്കിലും നിന്നോട് പറയാൻ ഒത്തിരി സമയം വേണം എന്ന് തോന്നി വേറെയൊന്നും കൊണ്ട് അല്ല. നിന്നെ ഒരുപാട് അറിയണം.. ഒരുപാട് സ്നേഹിക്കണം എന്റെ മനസ് അങ്ങനെ പറയുമ്പോഴും.. ഒരു ശല്യക്കാരനെ പോലെ പിന്നാലെ വന്ന് ഇഷ്ടപ്പെടാൻ എനിക്ക് പറ്റത്തില്ല.

നിനക്ക് എന്നെ ഇഷ്ടമാണോ?

ഇല്ല... പ്ലീസ്‌ എന്നെ വിട്ടേക്ക്. ഇഷ്ടമില്ലായിമ്മ കൊണ്ട് അല്ല ശരി ആവാത്തില്ല. ഇഷ്ടം എന്നൊക്കെ പറഞ്ഞുകൊണ്ട് പോയാൽ മണ്ണിൽ എന്നെ കുഴിച്ചു മൂടും. പക്ഷെ അവനിൽ എന്തോ ഉണ്ടായിരുന്നു  എന്നെ തേടി വന്ന് വന്ന്.. ഞാൻ അവനിൽ... അങ്ങ് വീണു.

"ഞാൻ പറഞ്ഞില്ലേ ഇഷ്ടം അങ്ങനെയാണ്". എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു കൊണ്ട് നടന്നത് മാത്രേ എനിക്ക് ഓർമ്മയുള്ളൂ...

ഞാൻ ഒന്ന് അലറി വിളിച്ചു കൊണ്ട് റോഡിന്റെ ഒരുവശത്തു ചെന്നിരുന്നു  കരഞ്ഞോണ്ട് സ്വയം അലറി ..കൊല്ലല്ലേ അവനെ കൊല്ലല്ലേ.. എന്റെ കൈകൾ വിറച്ചു ആരുടെയൊക്കെയോ കാലടി ഒച്ചകൾ കെട്ടു.. എല്ലാം തീർന്നു എന്ന് ഓർമിപ്പിക്കുന്ന ആ നിശബ്ദത  വീണ്ടും എന്നെ തേടിയെത്തി പക്ഷെ.. പെട്ടന്നോരു പുരുഷ ശബ്‌ദം കേട്ട് ഞാൻ നിറഞ്ഞ കണ്ണുകളുമായി തിരിഞ്ഞു നോക്കി.

അവൻ.... അവൻ..റഫീഖ്.. ഇവിടെ ആ റോഡിന്റെ നടുവിൽ അതാ... ഞാൻ കരഞ്ഞോണ്ട് ഓടി പോയി അവനെ കെട്ടി പിടിച്ചു.

ഡി.. നീ എന്നെ മറന്നുവോ? എന്റെ കണ്ണിൽ നിന്ന് ഒലിച്ചു വന്ന കണ്ണിര് അവന്റെ നെഞ്ചിൽ അഴത്തിൽ ഇറങ്ങിട്ടുണ്ടാവാം. അവൻ എന്നെ എടുത്ത് കൊണ്ട് നടന്നു പതിയെ.. റോഡിന്റെ വലുത് വശത്തു ഇട്ടിരിക്കുന്ന സീറ്റിങ് സ്ലാബിൽ എന്നെ ഇരുത്തി അവനും ഇരുന്നു. പതിയെ എന്റെ കൈകൾ പിടിച്ചു.. എന്റെ ചുറ്റും  ആൽമരത്തിന്റെ അതെ ചുറ്റുപാടും പടർന്നിരുന്നു. വഴിയാകെ മാറി... കോളേജിന്റെ അതെ പശ്ചാത്തലം ഓർമ്മിപ്പിക്കും പോലെ അവൻ എന്റെ കൈ പിടിച്ചുകൊണ്ട്.

എന്റെ മുഖത്തു നോക്കി അവസാനമായി എന്നോട് പറഞ്ഞ വാക്ക്.

" എന്നെ മറന്നേക്കരുതേ " ഒരു വട്ടം കൂടെ പറഞ്ഞുകൊണ്ട് എന്റെ മുടിയിൽ തഴുകി കൊണ്ട് ഒരു വട്ടം കൂടെ എന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.

"എൻ ജീവനംശം നിറഞ്ഞ ദേഹം മാത്രേയി മണ്ണിൽ അലിഞ്ഞു ചേർന്നിട്ടുള്ളു, എന്റെ ഓർമകൾക്ക് ഇവിടെയൊരു മരണമില്ലെന്ന് അറിയില്ലേ നിനക്ക് ഇന്നും."

കരഞ്ഞുകൊണ്ട്... അവൻ വഴി ചൂണ്ടി കാട്ടികൊണ്ട് എന്നോട് പറഞ്ഞു ദേ അവിടെ നിനക്കായി... ഒരു ജീവിതം ഉണ്ട് അത് ജീവിച്ചു തീർക്കണം നിനക്ക് വേണ്ടിയെങ്കിലും. ഒരുവട്ടമെങ്കിലും ജയിച്ചു കാണിക്കുവാൻ വേണ്ടി മാത്രമായി.

എന്റെ കൈ പിടിച്ചുകൊണ്ടു എന്നെ ആ ഇട വഴിയും കടത്തി വിട്ടപ്പോൾ തന്നെ അവൻ പതിയെ മാഞ്ഞിരുന്നു.

ഞാൻ ചുറ്റും നോക്കി.. കുറച്ച് അകലെ പയ്യൻ നിൽപ്പുണ്ട്. ശോഷിച്ച കാലുകൾക്ക് ധൈര്യം വന്നപോലെ ഞാൻ ഓടി ചെന്നു അവനെ കെട്ടി പിടിച്ചുകൊണ്ടു താഴെ ഇരുന്നു കരഞ്ഞു.

നന്ദി! ഒരു വാക്ക് പറയും മുന്നേ അവൻ മാഞ്ഞുപോയ പോലെ എനിക്ക് തോന്നി. കണ്ണുകൾ തുറന്നപ്പോൾ.

ആകാശം.. ഇരുളുന്നു.. കൈയിലെ വാച്ച് സമയം  ആറര കഴിയുന്നു.. ഇരുന്ന ഇരുപ്പിൽ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുണ്ടായിരുന്നു.

പെട്ടന്നായിരുന്നു സ്ഥലകാല ബോധം വന്നപോലെ ഞാൻ ഞെട്ടിയത്. പിന്നിൽ നിന്ന് ഒരു കുട്ടി എന്നെ പിന്നിൽ നിന്ന് തോണ്ടി വിളിക്കുന്നു.

എന്താ മോനെ എന്ന് ചോദിച്ചു അവനെ ഒന്ന് തഴുകിയപ്പോൾ. അവൻ എന്റെ കഴുത്തിൽ ഇട്ട ബാഗിലെക് ചൂണ്ടി കാട്ടി.

ആ പയ്യൻ തന്ന ബിസ്ക്കറ്റ് നിലത്തു ചിതറി കിടക്കുന്നുണ്ടായിരുന്നു.


The End..


© അരവിന്ദ് ശശികല ബാലകൃഷ്ണ



Comments

  1. " മൗനത്തിന്റെ ഓർമ വേരുകൾ അടർന്നു കേറിയിരിക്കുന്നുവെന്ന് തോന്നുന്നു.കഥ പറയേണ്ടവരിന്നു കരഞ്ഞു തീർക്കുന്നു. കൂടെ ഉണ്ടാവുമെന്ന് പറഞ്ഞവരെല്ലാം ഇരുദിശയിൽ, ഇരുവഴികളിൽ സഞ്ചാരം തുടരുന്നു."

    ReplyDelete
  2. "ഇരുന്നാലു കൊല്ലം മുന്നേ എഴുതിയ നാലുവരി കവിത ഇന്നലയെന്റെ മുന്നിലിരുന്നു മരണം കൈവരിച്ചിരിക്കുന്നു. തിരിഞ്ഞുനോക്കാതെ നടന്നപ്പോഴും ഉള്ളില്ലെവിടെയോ ഒരു ഭ്രാന്തൻ അപ്പോഴും മരണത്തിനെതിരെ അലറിക്കൊണ്ടിയിരുന്നു!."

    ReplyDelete

Post a Comment

Popular Posts